2011 ഡിസംബർ 23, വെള്ളിയാഴ്‌ച

ജനറേഷന്‍ ഗ്യാപ്പ്

പിഎച്ഡിയുടെ ആദ്യ വര്‍ഷം, ഒരു പ്രൊഫസറിന്റെ അടുത്തു ചെന്നിട്ട് കുറച്ചു റിസല്‍റ്റുണ്ട്, നോക്കൂ എന്നു പറഞ്ഞ്, യൂഎസ്ബി സ്റ്റിക്കു കൊടുത്തു.  അങ്ങേരത്, ടെര്‍മിനലില്‍ തുറന്ന്, ഏതു ഫയലാണെന്നു ചോദിച്ചു. ഞാനാണേല്‍, ഹ്മ്മ്.. എന്നും പറഞ്ഞ് ടെര്‍മിനലില്‍ തുറിച്ചു നോക്കി ഫയല്‍ നേമൊക്കെ വായിച്ചുകൊണ്ട് കുറച്ചു നേരം ഇരുന്നു. പിന്നെ അതു മിനിമൈസ് ചെയ്തു വച്ചിട്ട്, ഡെസ്ക്ടോപ്പിലെ ഐക്കണില്‍ ക്ലിക്കു ചെയ്ത് ക്ലിക്കു ചെയ്തു പോയി ഫയല്‍ കാണിച്ചു കൊടുത്തു. :)

ജനറേഷന്‍ ഗ്യാപ്പ് എന്നാണു അന്നതിനെ ഞങ്ങള്‍ വിളിച്ചത്. ഇന്നലെ, ഒരു ഫയല്‍, അതിന്റെ ഫോള്‍ഡറു തുറന്നു വച്ചിട്ടും കണ്ടില്ല. പ്രായമായി വരുന്നു.

2011 സെപ്റ്റംബർ 28, ബുധനാഴ്‌ച

ന്യൂട്ടണും ഗ്രാവിറ്റിയും നോര്‍മ്മല്‍ ഫോഴ്സും - ഒരു സം‌വാദം

ബയോളജിസ്റ്റ് : ഒരു ആപ്പിളില്‍ ഭൂമി കൊടുക്കുന്ന ഫോഴ്സ് എത്ര ന്യൂട്ടണാ?
ഞാന്‍ (പത്താം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥി ): ന്യൂട്ടനാണോ ഫോഴ്സിന്റെ യൂണിറ്റ് ? ഇതൊക്കെ ഡൈമന്‍ഷന്‍ലെസായി ഫോര്‍മുലേറ്റു ചെയ്തൂകൂടേ ?
...
ബയോ: ദേ ഈ പുസ്തകം മേശപ്പുറത്തിരിക്കുന്നു. ഇതിലെ ഗ്രാവിറ്റേഷനല്‍ ഫോഴ്സ് mg.
F = ma, പക്ഷേ ഈ പുസ്തകം അനങ്ങുന്നില്ല. അപ്പോള്‍ a = 0. അതുകൊണ്ട്, F = 0. അപ്പം ഗ്രാവിറ്റിയെന്തിയേ ?
ഞാന്‍ : ഓ അതോ, പുസ്തകം മേശപ്പുറത്തിരിക്കുന്നതുകൊണ്ടാണ്. മേശ മുകളിലേക്ക് ഒരു ഫോഴ്സ് കൊടുക്കുന്നുണ്ട്, mg തന്നെ. നോര്‍മല്‍ ഫോഴ്സെന്നോ മറ്റോ ആണു പേര്.
ബയോ : മേശക്കെങ്ങനെയറിയാം ഗ്രാവിറ്റിക്ക് ഓപ്പസിറ്റായി ഫോഴ്സുകൊടുക്കണമെന്ന് ?
ഞാന്‍ : എനിക്കറിഞ്ഞുകൂടാ.
...
ഞാന്‍ : അതേ, പുസ്തകം ഒരു സ്പ്രിങ്ങിന്റെ മോളിലാ ഇരിക്കുന്നതെന്നു വിചാരിക്കൂ.
ബയോ : സ്പ്രിങ്ങെന്നു വച്ചാല്‍ ?
ഞാന്‍ : ആറ്റങ്ങള്‍ തമ്മിലുള്ള ബോണ്ട് ആയിരിക്കണം. റിജിഡ് ബോഡികളേ നോര്‍മല്‍ ഫോഴ്സ് കൊടുക്കാറുള്ളൂ.

ഡ്രസ് കോഡ്

എംഎസ്സിക്കു പഠിച്ച കാലത്ത്, യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ (ഹോസ്റ്റല്‍ വളപ്പില്‍തന്നെയുള്ള) ഓഫീസില്‍ നൈറ്റി ധരിച്ചു കയറാന്‍ പാടില്ലെന്നു നിയമമുണ്ടായിരുന്നു. അതിനു തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ക്യാന്റീനില്‍ കയറുന്നതിനോ, ഗ്രൗണ്ടിലോ, വഴിയിലോ നില്‍ക്കുന്നതിനോ വിരോധമില്ല - ഓഫീസിനുള്ളില്‍ പറ്റില്ല എന്നേയുള്ളൂ. അതിലും രസം, സാധാരണ മിഡിയോ ഫ്രോക്കോ രാത്രിവസ്ത്രമായി ഉപയോഗിക്കുന്ന എനിക്ക് ( വേറെ പലര്‍ക്കും ), അതിത്തിരി പിഞ്ഞിയതോ നൂലുവിട്ടതോ ആണെങ്കിലും നിരോധനം ബാധകമല്ലായിരുന്നു.

സാധാരണ നൈറ്റിപോലെ തന്നെയുള്ള, എന്നാല്‍ മുട്ടു വരെ മാത്രം ഇറക്കമുള്ള ഒരു ഫ്രോക്കുണ്ടായിര്‍ന്നു എനിക്ക്. കൂടെയുള്ള പിള്ളേരെ പ്രകോപിപ്പിക്കാനായി അതിട്ടു പലതവണ ഓഫീസില്‍ പോയിട്ടുണ്ട്. :)

2011 ജൂലൈ 14, വ്യാഴാഴ്‌ച

ഈ ബ്ലോഗിനെക്കുറിച്ച്

ഗൂഗിള്‍ ബസ്സില്‍ കയറിയിറങ്ങുന്ന നേരത്ത്, കനപ്പെട്ടതെന്തെങ്കിലും വിക്കിപ്പീഡിയയിലോ, ബ്ലോഗിലോ എഴുതേണ്ടതാണെന്ന് ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ചിലരൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്.  എഴുതാനുള്ള പ്രശ്നം, എനിക്ക് മനസ്സിലായിടത്തോളം , 'ഞാന്‍' ഇല്ലാത്ത കാര്യങ്ങള്‍ മലയാളത്തിലെഴുതാന്‍ പറ്റുന്നില്ല. അതിന്റെ പോസിബിള്‍ കാരണം, വല്ലപ്പോഴും കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കാനും എഴുത്തെഴുതാനുമല്ലാതെ മലയാളം ഉപയോഗിച്ചിട്ടു അഞ്ചെട്ടു കൊല്ലമായി എന്നതാവാം. എന്റെ ബസ്സെല്ലാം, ഞാന്‍ കണ്ടത്, കേട്ടത്, ആലോചിച്ചത് അങ്ങനെ ഞാന്‍ നിറഞ്ഞു നില്‍ക്കുകയാണ്.  മലയാളം = വൈയക്തികം എന്നത്  മാറാന്‍,  എഴുതുകയല്ലാതെ വേറെ വഴിയില്ല എന്നതും ഒരു തിരിച്ചറിവാണ് ( അല്ലേ ജനിച്ചു വീണപ്പം ഇതൊക്കെ അറിയാരുന്നോ? മലയാളത്തില്‍ വര്‍ത്താനം പറയാനും പിന്നീട് പഠിച്ചത് തന്നെ. ). 

എഴുത്തുകാരിക്ക്  പണ്ടേ തലയും വാലുമൊന്നും ഇല്ലാത്തത് കൊണ്ട് ,  ഇത്  എഴുതുന്നതിനു മുന്നേ എഴുതേണ്ടിയിരുന്ന കാര്യങ്ങള്‍ പിന്നെ എപ്പഴേലും എഴുതാം. എല്ലാം എഴുതീട്ട്  വൃത്തിയായി ബ്ലോഗിലിട്ടാല്‍ മതിയോ  ( നടക്കില്ല ) ? വെറുതെ മനുഷ്യരെ കണ്‍ഫ്യൂഷനാക്കണോ, കണ്‍ഫ്യൂഷനാക്കുന്നതിനും ഗുണമുണ്ടോ ( അല്ലേലും എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയാനൊന്നും എനിക്കറിയില്ല. ഇങ്ങനെയും ചിലതുണ്ട് എന്ന് പറയുക എന്നല്ലേയുള്ളൂ ? ) ? എന്നൊക്കെ ആയിരം കണ്ഫ്യൂഷനുകള്‍ക്കിടയില്‍ എന്നാലിതിവിടെ കിടക്കട്ടെ എന്ന് തോന്നി.

വായനക്കാരുടെ സൗകര്യത്തിനായി, പോസ്റ്റുകള്‍ക്ക് വിഷയം തിരിച്ചു ലേബലിട്ടിട്ടുണ്ട്.

ലോജിസ്റ്റിക് മാപ്പിനെ പരിചയപ്പെടാം

ലോജിസ്റ്റിക് ഇക്വേഷന്‍



ഇത് ഒരു ഇറ്ററേറ്റീവ് മാപ്പാണ്. r എന്നത്, ഒരു പരാമീറ്ററും (parameter), x എന്നത് ചരവും (variable ) ആണ്. Subscript n, n+1 എന്നിവ എത്രാമത്തെ ഇറ്ററേറ്റ് എന്നതിനെ കുറിക്കുന്നു.
r ന്റെ വാല്യൂ പൂജ്യത്തിനും നാലിനും ഇടയ്ക്കുള്ള കേസിനെക്കുറിച്ചേ ഞാനിവിടെ പറയുന്നുള്ളൂ ( ചോദ്യം ഒന്ന് - ഇതിന്റെ കാരണം കണ്ടുപിടിക്കുക ). അതു പോലെ, x ന്റെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.

സോള്‍‌വു ചെയ്യാന്‍ ഒരു ചെറിയ പ്രോഗ്രാം എഴുതാം.

#include
int main()
{
  double x1,x0;
  int i;
  double r;
  printf("r?\n");
  scanf("%lf",&r);
  printf("x0?\n");
  scanf("%lf",&x0);
  printf("%d\t%lf\n",0,x0);
  for ( i = 1; i <= 20; i++ )
    {
      x1 = r*x0*(1.0-x0);
      printf("%d\t%lf\n",i,x1);
      x0 = x1;
    }
  return 0;
}

[ സി അറിയാത്തവര്‍ ക്ഷമിക്കുക. എനിക്കറിയാവുന്ന ഭാഷകള്‍, മലയാളം, ഇംഗ്ലീഷ്, സി, മുറിത്തമിഴ്, മുറിഫോര്‍ട്രാന്‍ എന്നിവയാണ്.  ]

പ്രോഗ്രാം റണ്‍ ചെയ്യുന്നു. പരാമീറ്റര്‍ എന്നത്, ഡൈനമിക്കല്‍ സിസ്റ്റത്തിലേക്ക്  നമ്മള്‍ കൊടുക്കുന്ന ഇന്‍പുട്ടാണ് (Any better explanations here? ). പ്രോഗ്രാം r ന്റെ മൂല്യം എത്ര വേണം എന്നു ചോദിക്കുന്നു.
r ?
0.8  (ഇത് ഞാന്‍ കൊടുത്ത ഇന്‍പുട്ട്)
ഇനിഷ്യല്‍ കണ്ടീഷനും ചോദിക്കുന്നു.
x0 ?
0.2

അപ്പോള്‍ പ്രിന്റു ചെയ്ത് ഔട്ട് പുട്ടിനെ ഒരു ടൈംസീരീസായി വരച്ചിരിക്കുന്നതാണു ചിത്രം ഒന്നില്‍







വീണ്ടും റണ്‍ ചെയ്യുന്നു.
r ?
0.8 
x0 ?
0.2001
ഇതിന്റെ ഔട്ട് പുട്ടിനെ ഒരു ടൈംസീരീസായി വരച്ചിരിക്കുന്നതാണു ചിത്രം രണ്ടില്‍


വീണ്ടും
r?
1.6
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം മൂന്നില്‍ ചുവപ്പു നിറത്തില്‍

വീണ്ടും
r?
1.6
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം മൂന്നില്‍ നീല നിറത്തില്‍


വീണ്ടും
r?
3.2
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം നാലില്‍  ചുവപ്പു നിറത്തില്‍


വീണ്ടും
r?
3.2
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം നാലില്‍ നീല നിറത്തില്‍


വീണ്ടും
r?
4.0
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം അഞ്ചില്‍ ചുവപ്പു നിറത്തില്‍


വീണ്ടും

r?
4.0
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം അഞ്ചില്‍ നീല നിറത്തില്‍


ചോദ്യം രണ്ട് - എവിടെയേലും തെറ്റിയോ?

2011 ജൂലൈ 9, ശനിയാഴ്‌ച

ഹൃദയം

പേരില്ലാപ്പടം

ഇരുട്ടും തീയും.

ചുഴി

കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയ പടങ്ങള്‍. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.
ഫുറിയര്‍ സീരീസ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍,  ലൂപ്പിന്റെ ഓര്‍ഡര്‍ തെറ്റിപ്പോയപ്പോള്‍ ഉണ്ടായ പടമാണ്  ഈ കലയില്‍ എന്റെ ആദ്യത്തെ അനുഭവം ( പണ്ട്, ഓര്‍ക്കുട്ടില്‍ ഇട്ടിരുന്നു. ഒരിക്കല്‍ അബദ്ധത്തില്‍ ഡിലീറ്റിപ്പോയി. ).  സീരീസിന്  of entangled loops and misplaced ifs എന്നാണുപേര്.


2011 ജൂൺ 20, തിങ്കളാഴ്‌ച

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടി.

പ്ലസ്റ്റുവിനു പഠിക്കുമ്പോള്‍, രാവിലെ അച്ഛനും ഞാനും ഒരുമിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി, ഒരേ ട്രെയിനില്‍ രണ്ടു കമ്പാര്‍ട്ട്മെന്റില്‍ കയറിപ്പോകുന്നതിനെ പരിഹസിച്ച അമ്മയെ, അതുകൊണ്ട് അവള്‍ സ്വന്തമായി കൂട്ടുകാരെ ഉണ്ടാക്കിയില്ലേ എന്നു പറഞ്ഞാണ് അച്ഛന്‍ നേരിട്ടത്.

എംഎസ്സിക്കു പഠിക്കുമ്പോള്‍ എന്റെ ക്ലാസില്‍ ഒരു മലയാളി മാത്രമായിരുന്നതു കൊണ്ട്, തനിച്ചുള്ള രാത്രിയാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. സ്ഥിരമായി അണ്‍റിസേര്‍വ്ഡ് കമ്പാര്‍ട്ടുമെന്റില്‍
ത്തന്നെ അപ്പോളൊക്കെ യാത്ര. പ്രോജക്ടുകള്‍ക്കൊക്കെ പോകുമ്പോള്‍ അപ്പനുമമ്മയും കൊണ്ടുവിടും, തിരിച്ചു ഞാനൊറ്റയ്ക്കു വരും എന്നായി. പിഎച്ഡിക്കു ചേരാന്‍ വന്നത് ഞാനൊറ്റയ്ക്കാണ് .

എന്റെ കസിന്‍സിനെയും അവരുടെ വീട്ടുകാരെയും പിള്ളേരു തന്നെ പോയിപ്പഠിക്കട്ടെ എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കാറുമുണ്ട്, എന്റെ അമ്മ.

കാര്യം രണ്ടു ദിവസത്തെ യാത്രയ്ക്കു തനിച്ചു വിടുമെങ്കിലും, വൈകിട്ട് ആറര കഴിഞ്ഞാല്‍ വീട്ടില്‍ നിന്നു മൂന്നു മിനിറ്റകലെയുള്ള ബസ് സ്റ്റോപ്പില്‍ അമ്മ വന്നു നില്‍ക്കും. :)

പ്രൊജക്റ്റ്‌ അനുഭവങ്ങള്‍ അഥവാ അഹങ്കാരത്തിന് കിട്ടിയ അടികള്‍

കൂട്ടുകാരൊക്കെ എഞ്ചിനീയറിങ്ങിനു പോയപ്പോള്‍, എംഎസ്സി എടുത്ത് ശാസ്തജ്ഞയാവാന്‍ പുറപ്പെട്ട ഞാനൊരു സംഭവമാണെന്ന് സ്വയം വിചാരിച്ചിരുന്നു. അതു മാറ്റിയത് രണ്ടു പ്രോജക്ട് അനുഭവങ്ങളാണ്. ഒന്നും അറിഞ്ഞുകൂടാ എന്നുപോലും അറിയാതിരുന്ന എന്റെ പഠനകാലത്തെക്കുറിച്ചോര്‍ത്ത്, ഞാന്‍ കാണാപ്പാഠം പഠിക്കുന്നില്ല എന്നു അഭിമാനിച്ചിരുന്നതോര്‍ത്ത് പിന്നീട് ഞെട്ടിയിട്ടുണ്ട്.

വഴുതനങ്ങ മെഴുക്കുപുരട്ടി.

വഴുതനങ്ങ ക്യൂബുകള്‍ ആയി ( സാമ്പാറിന്റെ കഷണങ്ങളെക്കാള്‍ ഇത്തിരി കൂടി വലിപ്പം )അരിഞ്ഞ് വെള്ളത്തിലിടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ വഴുതനങ്ങ കഷണങ്ങളൂം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി അടച്ചു വയ്ക്കുക. അടപ്പില്‍ ഇത്തിരി പച്ചവെള്ളം തളിക്കുക. ഇടയ്ക്കിടെ, ഇളക്കുകയും അടപ്പില്‍ വെള്ളം തളിക്കുകയും ചെയ്യണം. വെന്താല്‍ മുളകുപൊടിയും ചേര്‍ത്തിളക്കി ഒരു മിനിറ്റുകൂടി വേവിച്ചു വാങ്ങാം.

സമര്‍പ്പണം:
To Murthy, for teaching me how to cook so many nice things. 
 
[Posted in Google Buzz on his birthday]

പാല്‍പ്പായസം

പച്ചരി കഴുകി, നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ പാല്‍ ഒഴിക്കുക. തിളച്ചു തൂവാതെ ഇളക്കിക്കൊണ്ടിരിക്കുക. നന്നായി വെന്താല്‍, സ്റ്റൗ ഓഫ് ചെയ്ത് പഞ്ചസാരയും ഇട്ട് ഇളക്കുക. ഇത്തിരി കിസ്മിസും നട്സും വെളിച്ചെണ്ണയില്‍ വറുത്ത് പായസത്തില്‍ ഇടുക.

[ പണ്ടൊരു വെക്കേഷന്‍ കാലത്ത്, വീട്ടിലാരുമില്ലാതെയിരുന്നപ്പോള്‍ ഞങ്ങള്‍ കണ്ടുപിടിച്ച റെസിപ്പി (കളില്‍ ഒന്ന് ) . ]

കടപ്പാട്: കിരണ്‍

കൂണ്‍ മെഴുക്കുപുരട്ടി

കൂണ്‍ - ഒരു ചെറിയ പാക്കറ്റ്.
മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് പൊടി, എണ്ണ – ആവശ്യത്തിന്

ഓപ്ഷ‌‌നല്‍

--------------
കറിവേപ്പില, വെളുത്തുള്ളി, ജീരകം – തോന്നുന്ന പോലെ.

കൂണ്‍ ചെറുതായി മുറിച്ച്, ഒരു നുള്ളൂ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ (ഓപ്ഷന‌‌ല്‍ സാധനങ്ങള്‍ ചേര്‍ത്ത് മൂപ്പിച്ച് ) കൂണും, ഉപ്പും മഞ്ഞളും ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിക്കുക. കൂണില്‍ നിന്നും ഇത്തിരി വെള്ളം ഇറങ്ങും. ആ വെള്ളം വറ്റാറാവുമ്പോള്‍ കുരുമുളകു പൊടിയും ചേര്‍ത്തിളക്കി, വെള്ളം നല്ലോണം വറ്റുമ്പോള്‍ വാങ്ങാം.

കടപ്പാട്‌: ആര്‍തര്‍

ലേബല്‍ : ഹോസ്റ്റല്‍ ജീവിതം, പാചകം

ചീര മെഴുക്കു പുരട്ടി

ചുവന്ന ചീര – ഒരു കെട്ട്
വെളുത്തുള്ളി അല്ലി - പത്തോ പതിനഞ്ചോ.
ഉപ്പ്, എണ്ണ – ആവശ്യത്തിന്

ചീരയില പുഴുവില്ല എന്നുറപ്പു വരുത്തി കീറിയെടുത്ത്, കഴുകി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍, വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോള്‍ ചീരയിലയിട്ട്, ഇത്തിരി ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കുക. ഇടയ്ക്കിടെ ഇളക്കണം. ചീരയില്‍ നിന്ന് ഇത്തിരി വെള്ളം ഇറങ്ങും. വെള്ളം വറ്റുമ്പോള്‍, വാങ്ങി വയ്ക്കുക.

കടപ്പാട്: പീപ്പി.

ഹോം സിക്നസ്

പ്ലസ്‌‌ വണ്ണിനു ബോര്‍ഡിങ്ങിലായിരുന്നു. വീട്ടില്‍, സര്‍വസ്വാതന്ത്ര്യത്തില്‍ ജീവിച്ച എനിക്ക് ബോര്‍ഡിങ്ങിലെ ചിട്ടയുള്ള ജീവിതം തീരെ പിടിച്ചില്ല. കരച്ചില്‍, അസുഖങ്ങള്‍, പഠിത്തം ഉഴപ്പ്, പിള്ളേരോട് കൂട്ടുകൂടാന്‍ മടി.  അമ്മയുടെ വക മിക്കവാറും കൗണ്‍സിലിങ്ങ് - അതുകൊണ്ടൊന്നും വല്യ കാര്യമുണ്ടായില്ല. ഒരുകൊല്ലത്തിനകം തിരിച്ചു പോന്നു. പിന്നെ ഒരു വര്‍ഷം ദിവസം രണ്ടു മണിക്കൂര്‍ യാത്രചെയ്ത് പോയി പഠിച്ചു. നന്നായി എന്ന് ആരും പറഞ്ഞില്ല, വീട്ടുകാര്‍ക്ക് നല്ല പേടി ഉണ്ടായിരുന്നു താനും. [ ഇപ്പോളാലോചിക്കുമ്പോള്‍ ആ ഒരു വര്‍ഷം എന്നെ നന്നാക്കി എന്നു തോന്നാറുണ്ട്. ]

പ്ലസ്റ്റു കഴിഞ്ഞപ്പോള്‍ വീണ്ടും ഹോസ്റ്റല്‍. ഹോസ്റ്റലിനോടും ആള്‍ക്കാരോടും അഡ്ജസ്റ്റു ചെയ്യാന്‍ വലിയ പ്രശ്നങ്ങള്‍ തോന്നിയില്ല. പ്ലസ്റ്റു കാലത്ത്, വളരെ ഹോം സിക്ക് എന്ന പേരു കേള്‍പ്പിച്ചതുകൊണ്ട്, തിരിച്ചു പോവുകേല്ല എന്നൊരു വാശിയും ഉണ്ടായിരുന്നു. ഒന്‍പതു വര്‍ഷമായി ഇപ്പോള്‍. വല്ലപ്പോഴും വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എനിക്ക് ഹോസ്റ്റല്‍ മിസ്സു ചെയ്യും.

ഇതൊക്കെയാണേലും ചേട്ടന്റെ കല്യാണംകൂടി തിരിച്ചുപോരുമ്പോള്‍ കരഞ്ഞു പോയി - സ്കൂള്‍ കാലം കഴിഞ്ഞിട്ട് ആദ്യമായി ഹോം സിക്നസ് തോന്നിയത് അന്നാണു.

2011 ഏപ്രിൽ 27, ബുധനാഴ്‌ച

ബീറ്റ്‌‌റൂട്ട് മെഴുക്കുപുരട്ടി

ബീറ്റ്റൂട്ട് - കാല്‍ കിലോ
പച്ചമുളക് - രണ്ട്
സവാള – ഒന്ന് (വലുത്)
മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചവെള്ളം, എണ്ണ - ആവശ്യത്തിന്

ബീറ്റ്‌‌റൂട്ട്, തൊലികളഞ്ഞ് കഴുകി ചെറുതായി അരിയുക. അരിഞ്ഞ പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, സവാള വലുതായി അരിഞ്ഞത്  എന്നിവ ചേര്‍ത്ത് ബീറ്റ്‌‌റൂട്ട് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാവുമ്പോള്‍ കടുകും ജീരകവും ചേര്‍ക്കുക. ഇതിലേക്ക്, വേവിച്ചു വച്ചിരിക്കുന്ന ബീറ്റ്‌‌റൂട്ടും ചേര്‍ത്ത് രണ്ടുമിനിട്ട് അടച്ചു വച്ചതിനു ശേഷം അടുപ്പില്‍ നിന്നു വാങ്ങാം.

കുറിപ്പുകള്‍‌
1. ക്യാരറ്റും ഇതുപോലെ പാകപ്പെടുത്താം

2011 മാർച്ച് 9, ബുധനാഴ്‌ച

രസം

പുളി - രണ്ടു നെല്ലിക്കയുടെ അത്രയും വലിപ്പത്തില്‍
രസം പൗഡര്‍ - അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – രണ്ടു ചെറിയ സ്പൂണ്‍
വെള്ളം - പാത്രം നിറയെ.

ഓപ്ഷനല്‍‌
മുരിങ്ങക്കായ - 1
തക്കാളി - 1
(തക്കാളി, മുരിങ്ങക്കായ എന്നിവ ചേര്‍ക്കുമ്പോള്‍‌ പുളി കുറയ്ക്കണം )
കറിവേപ്പില - 1
പച്ചമുളക് - 1

ചേരുവകളെല്ലാം ചേര്‍ത്തിളക്കി, തിളപ്പിച്ച് വാങ്ങുക.

താളിക്കാന്‍
---------------
എണ്ണ ചൂടായാല്‍ കടുക്, കാഞ്ഞമുളക്, ജീരകം ഇവ മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് രസത്തില്‍ ഒഴിച്ചിളക്കുക.

കടപ്പാട്: മൂര്‍ത്തി

പച്ചില ദാല്‍

തുവരപ്പരിപ്പ് - അരക്കപ്പ്
പച്ചില ( പാലക്ക്, ചീര ) - ഒരു കെട്ട്
ഉപ്പു, മഞ്ഞള്‍പ്പൊടി - ആവശ്യത്തിനു.

തുവരപ്പരിപ്പ് നാലിരട്ടി വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുക്കറില്‍ വേവിച്ചു വയ്ക്കുക. പച്ചില ഓരോ ഇലയായി എടുത്തു പുഴു ഇല്ല എന്നുറപ്പുവരുത്തി കഴുകി എടുക്കുക. വലിയ ഇലകളാണെങ്കില്‍ കുറെയെണ്ണം കൂട്ടിപ്പിടിച്ചു അരിയാം. വേവിച്ചു വച്ചിരിക്കുന്ന പരിപ്പില്‍ പച്ചിലയും ഇട്ടു വീണ്ടും തിളപ്പിക്കുക. ആവശ്യമെങ്കില്‍ വീണ്ടും വെള്ളവും ഉപ്പും ചേര്‍ക്കാം.

താളിക്കാന്‍
------------
വെളുത്തുള്ളി തൊലി കളഞ്ഞത് - ഒരു പിടി
കാഞ്ഞമുളക് - ഒന്ന്
എണ്ണ, കടുക്, ജീരകം, കായപ്പൊടി - ആവശ്യത്തിനു.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. പിന്നീട് കാഞ്ഞമുളകും, കടുകും ജീരകവും ചേര്‍ത്ത് മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് ഉടനെ തന്നെ ദാലില്‍ ചേര്‍ത്തിളക്കുക.

കുറിപ്പ്
-------
1 . പച്ചിലകള്‍ക്ക് പകരം രണ്ടു തക്കാളി മുറിച്ചത് ചേര്‍ത്തും ഉണ്ടാക്കാം.

കടപ്പാട്: മൂര്‍ത്തി, സോമു, ആര്‍തര്‍

പാവയ്ക്ക മെഴുക്കുപുരട്ടി

പാവയ്ക്ക ( പൂനയില്‍ കിട്ടുന്നതരം കടും പച്ച നിറത്തിലുള്ള കയ്പന്‍ ) - 1
സവാള ( വലുത് ) - 1
ഉപ്പു, മുളക് പൊടി, മഞ്ഞള്‍ പൊടി, എണ്ണ - ആവശ്യത്തിനു

പാവയ്ക്ക കഴുകി, നീളത്തില്‍ മുറിച്, ഉള്ളിലുള്ള കുരു കളഞ്ഞു, ചെറിയ അര്‍ത്ഥ വൃത്തങ്ങള്‍ ആയി അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്, പാവയ്ക്ക ഇട്ടു ഇളക്കി, അടച്ചു വയ്ക്കുക. ഉടനെ തന്നെ തുറന്നു, ഉപ്പു ചേര്‍ത്ത് വീടും അടക്കുക. വീണ്ടും തുറന്നു മഞ്ഞള്‍ പൊടി ചേര്‍ത്ത് അടച്ചു വയ്ക്കുക. എന്നിട്ട് സവാള വലിയ കഷണങ്ങള്‍ (cubes ) ആയി അരിഞ്ഞ് അടുപ്പിലിരിക്കുന്ന പാവയ്ക്കയില്‍ ചേര്‍ത്തിളക്കുക. വീണ്ടും അടച്ചു വയ്ക്കുക. ഇടക്കിടെ ഇളക്കണം. വെന്തോ എന്നറിയാന്‍ പാവക്ക സ്പൂണ്‍ കൊണ്ട് മുറിച്ചു നോക്കുക, മുറിഞ്ഞാല്‍ വെന്തു. അപ്പോള്‍ മുളകുപൊടിയും ചേര്‍ത്തിളക്കി ഒരു മിനിറ്റ് അടച്ചു വയ്ക്കുക.

കടപ്പാട്: മൂര്‍ത്തി